13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
text_fieldsറാന്നി: 13 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നഗ്നചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തിയ പ്രതിയെ റാന്നി പൊലീസ് പിടികൂടി. 2025 സെപ്റ്റംബറിലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയമാകുന്നത്. തുടർന്ന് ചാറ്റ് ചെയ്യുകയും പെൺകുട്ടിയുടെ ഫോട്ടോ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയും പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അറിഞ്ഞു. തുടർന്ന് റാന്നി പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം തുടർന്നുവരവെ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി വീണ്ടും പെൺകുട്ടിയെ ബന്ധപ്പെടുകയും ഭീഷണികൾ തുടരുകയും ചെയ്തു. പത്തനംതിട്ട സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയായ റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജപ്പന്റെ മകൻ രാജേഷ് കുമാറിനെ കണ്ടെത്തുകയായിരുന്നു.
ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാൾ വീടുമായി വർഷങ്ങളായി അകന്നുകഴിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റിവായ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഉള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സിബി, പൊലീസ് ഉദ്യോഗസ്ഥരായ അഭിനന്ത്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

