‘മുന്നോട്ട് പോകൂ മോളേ, നിന്റെ പരമാവധി നൽകൂ’: പപ്പയുടെ വാക്കുകളാണ് ഇന്നും എന്റെ കരുത്ത്; ധർമേന്ദ്രയുടെ ഓർമകളിൽ ഇഷ ഡിയോൾ
text_fieldsധർമേന്ദ്രയും, ഇഷ ഡിയോളും
മുംബൈ: അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് മകളും നടിയുമായ ഇഷ ഡിയോൾ. മുംബൈയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ സംസാരിക്കവേയാണ്, തന്റെ ജീവിതത്തിലും കരിയറിലും അച്ഛൻ നൽകിയ സ്വാധീനത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. സിനിമക്ക് പുറമെ ഡിസൈൻ രംഗത്തും പ്രകൃതിദൃശ്യങ്ങൾ ഒരുക്കുന്നതിലും (Landscapes) ധർമേന്ദ്രക്ക് വലിയ താല്പര്യമുണ്ടായിരുന്നുവെന്ന് ഇഷ പറഞ്ഞു. ലക്ഷ്വറി സ്പേസ് ഡിസൈനിങ് രംഗത്തേക്ക് ചുവടുവെച്ച ഇഷ, ഈ മേഖലയിലേക്കുള്ള തന്റെ പ്രചോദനം അച്ഛനാണെന്ന് വ്യക്തമാക്കി.
‘പപ്പയും ഞാനും മണിക്കൂറുകളോളം ലാൻഡ്സ്കേപ്പുകളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും സംസാരിക്കുമായിരുന്നു. മുന്നോട്ട് പോകൂ മോളേ, നിന്റെ പരമാവധി നൽകൂ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ആ വാക്കുകളാണ് ഇന്നും എന്നെ നയിക്കുന്നത്. എന്റെ സർഗ്ഗാത്മകതയിൽ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമാണ് ഈ രംഗത്തേക്ക് വരാൻ എനിക്ക് ധൈര്യം നൽകിയത്’ ഇഷ പറഞ്ഞു.
തന്റെ ബ്രാൻഡിന്റെ ലോഗോ രൂപകൽപ്പന ചെയ്തതും ധർമേന്ദ്രയാണെന്ന രഹസ്യം ഇഷ പങ്കുവെച്ചു. ലോഗോയിലെ 'വിളക്ക്' (Lantern) അദ്ദേഹം സ്വന്തം കൈപ്പടയിൽ തയാറാക്കിയതാണ്. അത് വെറുമൊരു ചിഹ്നമല്ലെന്നും അച്ഛൻ തനിക്ക് നൽകിയ വെളിച്ചമാണെന്നും ഇഷ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു 89-ാം വയസ്സിൽ ധർമേന്ദ്ര അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹം സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് യാത്രയായത്. 1935ൽ പഞ്ചാബിൽ ജനിച്ച ധർമേന്ദ്ര 1960കളുടെ തുടക്കത്തിലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഫിലിംഫെയറും ബിമൽ റോയ് പ്രൊഡക്ഷൻസും ചേർന്ന് നടത്തിയ ഒരു ടാലെന്റ് ഹണ്ടിലൂടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി ഇന്നും സ്മരിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

