യുദ്ധത്തിന്റെ വേദന നാം അനുഭവിച്ചുതുടങ്ങുന്നേയുള്ളൂ -രാഹുൽ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ വേദന നാം അനുഭവിച്ചുതുടങ്ങുന്നേയുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ. എന്നാൽ, രാഹുലിന്റെ പ്രസംഗം എപ്സ്റ്റീൻ സമ്മർദത്തിലേക്ക് കടന്നതോടെ പാതിവഴിയിൽ സ്പീക്കർ തടഞ്ഞു. പാചക വാതക സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് റസ്റ്റാറന്റുകൾ അടച്ചുപൂട്ടുന്നുണ്ടെന്നും എൽ.പി.ജിയെക്കുറിച്ച് വ്യാപകമായ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
ഹുർമുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യ അനുഭവിക്കാൻ പോകുന്നേയുള്ളൂ. കാരണം, നമ്മുടെ എണ്ണയും പ്രകൃതിവാതകവും പ്രധാനമായും വരുന്ന വഴിയാണിത്. ഹോട്ടലുകൾ അടച്ചുകൊണ്ടിരിക്കുകയാണ്. എൽ.പി.ജി സംബന്ധിച്ച് രാജ്യമൊട്ടുക്കും ആശങ്കയാണ്. തെരുവുകച്ചവടക്കാരെയും ക്ഷാമം ബാധിച്ചുകഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്ന് പറയുന്നത് അതുകൊണ്ടാണെന്നും രാഹുൽ പറഞ്ഞു. വിവിധ ഊർജ വിതരണക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം തീരുമാനിക്കാനുള്ള അവകാശം യു.എസിന് പണയം വെച്ചുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഓരോ രാജ്യത്തിന്റെയും അടിസ്ഥാനം അതിന്റെ ഊർജ സുരക്ഷയാണ്. ആരിൽനിന്ന് എണ്ണ വാങ്ങണം, ആരിൽനിന്ന് ഗ്യാസ് വാങ്ങണം, റഷ്യയിൽനിന്ന് എണ്ണ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചിരിക്കുകയാണിവിടെ. എണ്ണ വിതരണക്കാരുമായുള്ള നമ്മുടെ ബന്ധം നമുക്ക് തീരുമാനിക്കാമെന്ന രീതിയാണ് മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. റഷ്യൻ എണ്ണ നമ്മൾ വാങ്ങുന്നതിൽ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിന് തീരുമാനം എടുക്കാൻ എന്തിനാണ് അനുവദിച്ചിരിക്കുന്നത്? എണ്ണ വാങ്ങൽ നയത്തിൽ സംഭവിച്ച ഒത്തുതീർപ്പിന് പിന്നിൽ എപ്സ്റ്റീൻ ഫയലിലെ ഒത്തുതീർപ്പാണ് -രാഹുൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

