കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റകളെക്കൂടി തുറന്നുവിട്ടു; മധ്യപ്രദേശ് ഇനി ഇന്ത്യയുടെ 'ചീറ്റ സംസ്ഥാനം'
text_fieldsകുനോ: പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ തുറന്ന വനത്തിലേക്ക് രണ്ട് പെൺ ചീറ്റകളെക്കൂടി തുറന്നുവിട്ടു. മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ടെത്തിയാണ് ബോട്സ്വാനയിൽ നിന്നെത്തിച്ച ചീറ്റകളെ കൂട്ടിൽ നിന്നും സ്വതന്ത്രമാക്കിയത്. ഇതോടെ മധ്യപ്രദേശ് സംസ്ഥാനം ഇന്ത്യയുടെ ഔദ്യോഗിക 'ചീറ്റ സംസ്ഥാനം' എന്ന പദവി കൈവരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ദേശീയ വന്യജീവി ബോർഡിന്റെയും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും കടുത്ത നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഇവയെ കാട്ടിലേക്ക് വിട്ടത്. CCV-2, CCV-3 എന്നീ കോഡുകളിൽ അറിയപ്പെടുന്ന രണ്ട് പെൺ ചീറ്റകളെയാണ് കുനോ നദീതീരത്തിന് സമീപമുള്ള കാടുകളിലേക്ക് തുറന്നുവിട്ടത്. 2026 ഫെബ്രുവരിയിൽ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഒമ്പത് ചീറ്റകളുടെ ബാച്ചിൽപ്പെട്ടവയാണ് ഇവ.
ഇന്ത്യയിലെ കാലാവസ്ഥയോടും അന്തരീക്ഷത്തോടും പൊരുത്തപ്പെടുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവ പ്രത്യേക ക്വാറന്റൈൻ എൻക്ലോഷറുകളിലായിരുന്നു. ഇവിടുത്തെ മെഡിക്കൽ പരിശോധനകൾക്കും കൃത്യമായ നിരീക്ഷണങ്ങൾക്കും ശേഷമാണ് വേട്ടയാടി ജീവിക്കുന്നതിനായി ഇവയെ പൂർണ്ണമായി സ്വതന്ത്രമാക്കിയത്.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ബോട്സ്വാനയിൽ നിന്നുള്ള ചീറ്റകളെ എത്തിച്ചത്. ഇതിനുമുമ്പ് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ചീറ്റകളെ എത്തിച്ചിരുന്നു. എന്നാൽ ബോട്സ്വാനയിലെ ചീറ്റകളുടെ ജനിതക ഘടന നിലവിലുള്ള ചീറ്റകളുടെ വംശവർധനവിനും ആരോഗ്യകരമായ നിലനിൽപ്പിനും ഏറെ അനുയോജ്യമാണെന്ന് വന്യജീവി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ രണ്ട് ചീറ്റകൾ കൂടി എത്തിയതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ കുനോ നാഷണൽ പാർക്കിൽ ചീറ്റകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ തമ്മിലുള്ള അതിർത്തി തർക്കങ്ങളും സ്ഥലപരിമിതിയും ഒഴിവാക്കാൻ വനംവകുപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കുനോക്ക് പുറമെ മധ്യപ്രദേശിലെ തന്നെ ഗാന്ധി സാഗർ വന്യജീവി സങ്കേതം ചീറ്റകളുടെ പ്രധാന താവളമായി വികസിപ്പിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ നൗരാദേഹി വന്യജീവി സങ്കേതത്തിലും ചീറ്റകളെ പാർപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാവേലികളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കുനോയിൽ നിന്നും ആരോഗ്യസ്ഥിതി നോക്കി ചീറ്റകളെ ഘട്ടങ്ങളായി ഈ വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

