വോട്ട് വെട്ടിയത് ബി.ജെ.പിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ; 31 സീറ്റുകളിൽ അട്ടിമറി ആരോപണവുമായി ടി.എം.സി; ഇടപെട്ട് സുപ്രീം കോടതി
text_fieldsമമത ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഫലത്തെ അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് വോട്ടുകൾ നീക്കം ചെയ്തത് 31 മണ്ഡലങ്ങളിലെ ഫലത്തെ ബാധിച്ചുവെന്നാണ് ടി.എം.സി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
31 മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷത്തേക്കാൾ വലിയ സംഖ്യയാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണമെന്ന് ടി.എം.സി നേതാവും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയിൽ ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും തോൽവി സമ്മതിച്ച മാർജിനും ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണവും ഏതാണ്ട് തുല്യമാണ്. ഉദാഹരണത്തിന്, ഒരിടത്ത് 862 വോട്ടുകൾക്ക് സ്ഥാനാർഥി പരാജയപ്പെട്ടപ്പോൾ അവിടെ 5000ത്തിലധികം വോട്ടർമാരെയാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തത്. ഏകദേശം നിരവധി അപ്പീലുകൾ ട്രിബ്യൂണലുകൾക്ക് മുമ്പാകെ കെട്ടിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ, തൃണമൂലിന്റെ വാദങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി എതിർത്തു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ ഇലക്ഷൻ പെറ്റീഷൻ ആണ് നൽകേണ്ടതെന്നും, വോട്ടർ പട്ടികയിലെ മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കമീഷനെ പ്രതിക്കൂട്ടിലാക്കാൻ കഴിയില്ലെന്നും കമീഷൻ അഭിഭാഷകൻ വാദിച്ചു.
വോട്ടർ പട്ടികയിൽനിന്ന് ആളുകളെ നീക്കം ചെയ്തത് ഫലത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് പുതിയ അപേക്ഷ നൽകാൻ സുപ്രീം കോടതി മമത ബാനർജിക്കും മറ്റുള്ളവർക്കും അനുമതി നൽകി. കെട്ടിക്കിടക്കുന്ന അപ്പീലുകൾ തീർപ്പാക്കാൻ നാല് വർഷമെങ്കിലും എടുക്കുമെന്ന ആശങ്കയും കോടതിയിൽ ഉയർന്നു. അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും, ഇത് സംബന്ധിച്ച് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

