കയറ്റിറക്ക് തൊഴിലാളികളുമായുള്ള തർക്കം; ശ്രീകാര്യം കരിയത്ത് സ്ഥാപനം അടച്ചുപൂട്ടി ഉടമ
text_fieldsഅടച്ചുപൂട്ടിയ ഗിരിജ സ്റ്റീൽ
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് കയറ്റിറക്ക് തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി ഉടമ. കരിയത്ത് പ്രവർത്തിക്കുന്ന ഗിരിജ സ്റ്റീൽ എന്ന സ്ഥാപനമാണ് ഉടമസ്ഥൻ അടച്ചുപൂട്ടിയത്. സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുമായുള്ള തർക്കം രൂക്ഷമായതോടെ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതാണ് സ്ഥാപനം അടച്ചുപൂട്ടാൻ കാരണമെന്ന് ഉടമ പറഞ്ഞു.
ശ്രീകാര്യം പോത്തൻകോട് റോഡിൽ മേലേകരിയത്ത് വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് ഗിരിജാ സ്റ്റീൽ. കഴിഞ്ഞ ദിവസം കമ്പികൾ കയറ്റി എത്തിയ ലോറിയിലെ ലോഡ് ഇറക്കാൻ ചുമട്ടു തൊഴിലാളികൾ എത്തിയത് ഏറെ വൈകിയാണ്. വൈകി എത്തിയതിനാൽ കടയിലെ ജീവനക്കാർ തന്നെ ലോഡ് ഇറക്കാമെന്ന് പറഞ്ഞ് വാഹനം ഗോഡൗണിലേക്ക് കയറ്റാൻ തുടങ്ങിയപ്പോൾ തൊഴിലാളികൾ തടഞ്ഞു .ലോറി ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ഥാപനത്തിലെ ജോലിക്കാർ പറഞ്ഞു.
തുടർന്ന് ഉടമ ശ്രീകാര്യം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും തൊഴിൽ തർക്കം ആയതിനാൽ തൊഴിൽ വകുപ്പുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ പറഞ്ഞുകൊണ്ട് പൊലീസ് മടങ്ങി. തുടർന്ന് ഡി.എൽ.ഒയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് കട പൂട്ടിയിടാൻ ഉടമ തീരുമാനിച്ചത്. കൃത്യ സമയത്ത് കയറ്റിറക്ക് തൊഴിലാളികൾ ലോഡ് ഇറക്കാത്തതിനെ ചൊല്ലി പലതവണ ഉടമ തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നു .അപ്പോഴെല്ലാം സമവായത്തിൽ എത്തി കാര്യങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു.
ഇന്നലത്തെ വിഷയത്തിൽ മാത്രം നാല് ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടായെന്നും ഇത്തരക്കാരെ വെച്ച് സ്ഥാപനം മുന്നോട്ടുപോയാൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഉടമയായ വിഷ്ണു പറഞ്ഞു. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് സ്ഥിരമായി പരിഹാരം കണ്ടില്ലെങ്കിൽ പൂർണമായും അടച്ചുപൂട്ടാനുള്ള തീരുമാനത്തിലാണ് താൻ.
എന്നാൽ കഴിഞ്ഞ ദിവസം ലോഡ് ഇറക്കാൻ വിളിച്ചപ്പോൾ മറ്റൊരിടത്ത് ജോലിയിലായതിനാൽ എത്താൻ വൈകും എന്ന് സ്ഥാപനത്തെ അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഞങ്ങൾ സ്വന്തം ജീവനക്കാരെ കൊണ്ട് ലോഡ് ഇറക്കാനുള്ള ഉടമയുടെ ശ്രമം തടഞ്ഞു. പിന്നീട് ഡി.എൽ.ഒയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ ഉടമ സ്വന്തം ഇഷ്ട്ടപ്രകാരമാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് സി.ഐ.ടി.യു കൺവീനർ ഷിബു പറഞ്ഞു. സ്ഥാപനം തുറന്നാൽ ലോഡിറക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

