പാപ്പിനിശ്ശേരി മേൽപാലം; ചീഫ് എൻജിനീയറെ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു
text_fields1.പാപ്പിനിശ്ശേരി മേൽപാലത്തിലെ അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ വാഹനം തടഞ്ഞപ്പോൾ
പാപ്പിനിശ്ശേരി: മേൽപാലത്തിലെ അറ്റകുറ്റപ്പണികൾ നീണ്ടുപോകുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.ഡി.എഫ് പ്രവർത്തകർ ചീഫ് എൻജിനീയറെ റോഡിൽ തടഞ്ഞ് പ്രതിഷേധിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. അബ്ദുൾ കരീം ചേലേരിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മേൽപാലം സന്ദർശിച്ചു. തുടർന്ന് ഹാജി റോഡിലെത്തിയ സംഘം അതുവഴി കാറിൽ എത്തിയ ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ വാഹനം തടഞ്ഞ് നിർത്തി.
കാറിൽ നിന്ന് ഇറങ്ങിയ ചീഫ് എൻജിനീയറോട് പാലത്തിൽ നടക്കുന്ന പ്രവൃത്തികൾ അലക്ഷ്യമായ രീതിയിലാണെന്ന് നേതാക്കൾ ആരോപിച്ചു. ഏഴ് വർഷം മുമ്പ് പണി പൂർത്തിയായ പാലത്തിൽ ഇതിനകം മൂന്ന് തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നും ഫെബ്രുവരിയിൽ അടച്ച പാലം മാർച്ച് ആദ്യവാരം തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 40 ദിവസമായിട്ടും പാലം തുറക്കാത്തത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്നും അബ്ദുൾ കരീം ചേലേരി പറഞ്ഞു.
പാലം അടഞ്ഞതിനെ തുടർന്ന് സമീപത്തെ വ്യാപാരികൾക്ക് കച്ചവടം മന്ദഗതിയിലായി വലിയ നഷ്ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നം ബോധ്യപ്പെട്ടതാണെന്നും നിലവിലുള്ള അപാകതകൾ ഒരളവുവരെ പരിഹരിച്ച് ഉടൻ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ അബ്ദുൾ കരീം ചേലേരിക്ക് ഉറപ്പ് നൽകി.
സി.പി. റഷീദ്, ബിജു ഉമ്മൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, ഒ.കെ. മൊയ്തീൻ, ജാഫർ മങ്കടവ്, ടി.കെ. രഞ്ജിത്ത്, പി. ചന്ദ്രൻ, എം.സി. ദിനേശൻ, വി. അബ്ദുൽ റഹീം, പൂക്കോട്ടി കുമാരൻ, കെ. രവീന്ദ്രൻ, കെ.പി. ഷഫീക്ക്, കെ.വി. പ്രചിത്ര തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

