പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും
text_fieldsനെൽസൺ
കൊല്ലം: പോക്സോ കേസിൽ 77കാരനായ പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും ശിക്ഷ. കൊല്ലം പെരിനാട് ചെറുമൂട് നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ നെൽസണെ(77)യാണ് കൊല്ലം അതിവേഗ സ്പെഷൽ കോടതി 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. കൊല്ലം അതിവേഗ സ്പെഷൽ കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. 2020 മുതൽ 22 വരെ കോവിഡ് മഹാമാരി കാലത്താണ് പ്രതി പത്തു വയസ്സുകാരിയായ അതിജീവതയെ ലൈംഗിക പീഡനത്തിനിടയാക്കിയത്.
അതിജീവതയുടെ മാതാവ് ജോലിക്കായി പോകുന്ന അവസരത്തിൽ പിതാവിന് മദ്യം നൽകിയതിനുശേഷം അതിജീവതയെ നിരവധിതവണ ക്രൂരമായി രണ്ടുവർഷക്കാലം പീഡിപ്പിക്കുകയായിരുന്നു. ക്ലാസ് അധ്യാപകന്റെ ഇടപെടലിൽ അതിജീവിത കാര്യം പുറത്തുപറയുകയായിരുന്നു. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. രതീഷാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി. എ.എസ്.ഐമാരായ എസ്. സിന്ധ്യ, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

