കിണറുകളുണ്ട്, എന്നാലും ആര്യന്നൂർ ഉന്നതിക്കാർക്ക് കുടിവെള്ളം കിട്ടാക്കനി
text_fieldsപനമരം ആര്യന്നൂർ ഉന്നതിവാസികൾ കുന്നിൻമുകളിലുള്ള വീടുകളിലേക്ക് തലച്ചുമടയായി കുടിവെള്ളം കൊണ്ടുവരുന്നു
പനമരം: കുടിവെള്ളത്തിനായുള്ള പനമരം ആര്യന്നൂർ ഉന്നതിക്കാരുടെ നെട്ടോട്ടം തുടരുന്നു. ഇവിടെ രണ്ടു കുഴൽക്കിണറുകളും ഒരു കിണറുമുണ്ട്. എന്നിട്ടും കുടിവെള്ളം ദൂരെ നിന്ന് തലച്ചുമടായി കൊണ്ടുവരേണ്ട ഗതികോടിലാണിവർ. പനമരം പഞ്ചായത്തിലെ പത്താം വാർഡിൽപ്പെടുന്നതാണ് ആര്യന്നൂർ ഉന്നതി. 32 അടിയവിഭാഗങ്ങളും മൂന്നു പണിയവിഭാഗക്കാരുടെ വീടുകളും ഇവിടെയുണ്ട്.
കുടിവെള്ളപ്രശ്നത്തിന് പരിഹാരമേകാൻ ഒരുവർഷം മുൻപ് നിർമിച്ച ആഴമേറിയ കിണറിൽ ഇഷ്ടംപോലെ വെള്ളമുണ്ട്. എന്നാൽ വൈദ്യുതീകരണമടക്കമുള്ള തുടർപ്രവൃത്തികൾ ഒന്നും നടത്താത്തതിനാൽ ഈകുഴൽകിണർ ഉപകാരപ്പെടുന്നില്ല. വൈദ്യുതീകരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിച്ചാൽ ഇവിടെ നിന്നുതന്നെ ഉന്നതിക്കാർക്ക് കുടിവെള്ളം വീടുകളിലേക്കെത്തും. എന്നാൽ അതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
കുന്നിനുമുകളിലായാണ് ഉന്നതിയുള്ളത്. ഇപ്പോഴും 300 മീറ്ററിലേറെ പടവുകൾ ഇറങ്ങിക്കയറി വെള്ളം തലച്ചുമടായി കൊണ്ടുപോവേണ്ട ഗതികേടിലാണ് ഇവിടുത്തെ താമസക്കാർ. ഉന്നതിക്കാരുടെ ദുരിതത്തിന് പരിഹാരമായി 2002ൽ മീനങ്ങാടി ഭൂജലവകുപ്പ് ഉന്നതിക്കുള്ളിൽ കുഴൽക്കിണർ കുത്തിയിരുന്നു. എന്നാൽ, മോട്ടോർ സ്ഥാപിക്കുകയോ കണക്ഷൻ നൽകുകയോ ചെയ്തില്ല. ഇതോടെ കിണർ ഉപയോഗശൂന്യമായി. പ്രശ്നം രൂക്ഷമായതോടെ ഭൂജലവകുപ്പ് വീണ്ടും കുഴൽക്കിണർക്കുത്തി. എന്നാൽ, ഇതിനും കണക്ഷനില്ല. തുടർപ്രവൃത്തികൾ ഗ്രാമപ്പഞ്ചായത്താണ് നടത്തേണ്ടതെന്നാണ് അധികൃതർ ഉന്നതിക്കാർക്ക് നൽകുന്ന മറുപടി.
കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ പിന്നീടാണ് ഗ്രാമപ്പഞ്ചായത്ത് ഉന്നതിയുടെ താഴ്ഭാഗത്ത് ജില്ല പഞ്ചായത്ത് ഫണ്ടുകൂടി ഉപയോഗിച്ച് 17 ലക്ഷം മുടക്കി വലിയ കിണർ കുഴിച്ചുനൽകിയത്. എന്നാൽ ഇതിൽ വെള്ളംവറ്റി ഉപയോഗശൂന്യമായി.
കുട്ടികളും വയോധികരും ഉൾപ്പെടെ ഇരുനൂറോളംപേർ ഉന്നതിയിലുണ്ട്. ജലനിധിയുടെ കുടിവെള്ളപൈപ്പുകൾ ഉന്നതിയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഉയർന്ന പ്രദേശമായതിനാൽ വെള്ളമെത്താറില്ല. അതിരാവിലെ തന്നെ പടികൾ ഇറങ്ങി താഴ്ചയിൽ പോയി കുടിവെള്ളം തലച്ചുമടായി എത്തിക്കുകയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഉന്നതിക്കാർ. തങ്ങളുടെ ദുരിതം എന്നുതീരുമെന്നാണ് ഇവർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

