പ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും
text_fieldsകഴിഞ്ഞ 12 വർഷമായി കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പി സർക്കാറിൽനിന്ന് ന്യൂനപക്ഷങ്ങളും ദലിതുകളും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം അവജ്ഞയും അവഹേളനവും നേരിട്ടുകൊണ്ടിരിക്കുന്നത് കേരളസംസ്ഥാനവും ഇവിടത്തെ ജനങ്ങളുമാണെന്നത് നിസ്തർക്കം പറയാം. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ നിഷേധിച്ചും വെട്ടിക്കുറച്ചും തരിമ്പ് മാനുഷികപരിഗണന പോലും പുലർത്താതെ പ്രകൃതിക്ഷോഭ വേളകളിൽപോലും അമിതഭാരം ചുമത്തിയും സാധ്യമായ എല്ലാ സന്ദർഭങ്ങളിലും കേരളത്തെ ശ്വാസം മുട്ടിക്കാറുണ്ട് ഫെഡറൽ മര്യാദകളോ ധാർമികതയോ ലവലേശമില്ലാത്ത ഭരണകൂടം. കേരളത്തെ അപമാനിച്ചുകൊണ്ട് പ്രധാനമന്ത്രിയും മനഃസാക്ഷി സൂക്ഷിപ്പുകാരായ ആഭ്യന്തര, ധനമന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമൊക്കെ നടത്തിയ പ്രസ്താവനകൾ എമ്പാടുമുണ്ട്. ഓരോ കേന്ദ്രബജറ്റ് വേളയിലും ഏറ്റവുമധികം അവഗണന ഏറ്റുവാങ്ങേണ്ടിവരുന്ന സംസ്ഥാനവും മറ്റൊന്നല്ല. ഇപ്പോഴിതാ, നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗപചാരിക തുടക്കം കുറിക്കലെന്നോണം ബുധനാഴ്ച നടത്തിയ ഉദ്ഘാടന ഷോകളും പറച്ചിലുകളും വഴി കേരളത്തോടുള്ള സമീപനത്തെ കൃത്യമായി അടിവരയിട്ട് കാണിച്ചുതന്നിരിക്കുന്നു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരും.
കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കാനും മറ്റു രണ്ടു പരിപാടികൾക്കുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. വർഷങ്ങളായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ആശ്വാസകരമായ ഉറപ്പുകളെന്തെങ്കിലും പ്രഖ്യാപിക്കപ്പെടും എന്ന് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടു. മറ്റു പലപ്പോഴും പലയിടങ്ങളിലായി നടത്തിയിട്ടുള്ളതുപോലെ വീൺവാക്ക് പറഞ്ഞുപോയാൽ മലയാളികൾ ഓർത്തുവെച്ച് കണക്ക് ചോദിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാവാം- ഒരു പ്രഖ്യാപനവുമുണ്ടായില്ല. കേരളത്തിൽ ഭരണം നൽകിയാൽ വികസനം തരാം എന്ന സോപാധിക ഗാരന്റി മാത്രം. സംസ്ഥാന ഭരണം നൽകാത്ത പക്ഷം ഇനിയും അർഹമായത് നിഷേധിച്ച്, കൊടിയ വിവേചനത്താൽ ശിക്ഷിക്കുമെന്നാണോ മനസ്സിലാക്കേണ്ടത്. പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ഒന്നും നൽകാത്ത പ്രധാനമന്ത്രി പ്രളയകാലത്ത് ജീവൻ പണയം വെച്ച് കേരളത്തെ സംരക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണെന്ന് ധീവരസഭ ജൂബിലി സമ്മേളനത്തിൽ പ്രകീർത്തിച്ചു, കേരള എന്നത് ‘കേരളം’ എന്നാക്കിയത് എൻ.ഡി.എ സർക്കാറാണ് എന്ന് വീമ്പു പറഞ്ഞു- ജനജീവിതം തടസ്സപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും മാധ്യമ കോലാഹലങ്ങളും ഒഴിച്ചു നിർത്തിയാൽ ഇത്രമാത്രമായിരുന്നു ആ സന്ദർശനത്തിന്റെ ആകത്തുക.
ദേശീയപാത 66ന്റെ ഉദ്ഘാടനം നടക്കുന്ന വേദിയിൽനിന്ന് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വെട്ടിമാറ്റി വിലകെട്ട രാഷ്ട്രീയം കളിച്ചതിനും സംസ്ഥാനം സാക്ഷിയായി. ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിന് അവകാശപ്പെടാനൊന്നുമില്ലെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഛോട്ടാ നേതാക്കൾ പറയുന്നത്. വാട്സ് ആപ് സർവകലാശാലയിൽ നിന്നുള്ള വിജ്ഞാനത്തിന്റെ ബലത്തിലാണ് അവരിത് പറയുന്നതെങ്കിൽ തർക്കിക്കുന്നതിൽ കാര്യമില്ല. 5500 കോടി രൂപയാണ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ കടമെടുത്ത് ചെലവിട്ടത്. ഈ തുക കേരളത്തിന്റെ വാർഷിക കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതിന്റെ ഫലമായി സംസ്ഥാനത്തിന് 5500 കോടി രൂപ കടമെടുക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടിരുന്നു. ചില്ലിക്കാശ് നൽകിയും ഒന്നും നൽകാതെയുമെല്ലാം ഭൂമി പിടിച്ചെടുത്ത് പാത വികസനം നടത്താനുള്ള നീക്കത്തെ ജനകീയകേരളം ജാഗ്രതയോടെ ചെറുത്തതിന്റെ ഫലമായാണ് ന്യായമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനസർക്കാർ നിർബന്ധിതമായത് എന്നുകൂടി മറക്കാതിരിക്കുക. മന്ത്രിയെ ഒഴിവാക്കിയ വേദിയിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് വലിഞ്ഞു കയറുകയും ചെയ്തു. സന്യാസിമാരുടെ അകമ്പടിയിൽ ചെങ്കോലെഴുന്നെള്ളിപ്പോടെ നടത്തിയ പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽനിന്ന് രാജ്യത്തിന്റെ പ്രഥമ പൗരയെ, ബഹുമാന്യയായ രാഷ്ട്രപതിയെ മാറ്റിനിർത്താനുള്ള ധാർഷ്ട്യം കാണിച്ച ഒരു ഭരണകൂടം ഇങ്ങനെ ചെയ്തതിൽ കാര്യമായ അത്ഭുതമൊന്നും തോന്നേണ്ടതില്ല.
പ്രധാനമന്ത്രി കേരളത്തിലെത്തിയ ദിവസംതന്നെ ബഹുമാനപ്പെട്ട കേരള ഹൈകോടതി ഒരു നിർണായകമായ വിഷയത്തിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചത് യാദൃച്ഛികതയായി- എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന നയപരിപാടി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ എന്തു കൊണ്ടാണ് കേരളത്തിന് അത് അനുവദിക്കാത്തത്, അതിന് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും എന്നായിരുന്നു ഹൈകോടതി ചോദിച്ചത്. 2016ൽ, അതായത് കൃത്യം പത്തുവർഷം മുമ്പ് എയിംസിന് അനുയോജ്യമായ നാല് സ്ഥലങ്ങൾ സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാറിന് മുന്നിൽ നിർദേശിച്ചിരുന്നു. ഒരു വിധത്തിലുള്ള അനുകൂല നടപടികളും കേന്ദ്രം കൈക്കൊണ്ടിട്ടില്ല. കോഴിക്കോട് ജില്ലയിലെ കിനാലൂരിലുള്ള സ്ഥലം കേന്ദ്രം നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായുള്ളതാണെന്ന് വ്യക്തമാക്കി കഴിഞ്ഞ വർഷം മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. എയിംസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാറിന്റെ നയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കേരളത്തിന് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ നാളിതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി അങ്കിത മിശ്ര വെളിപ്പെടുത്തിയത്. രാജ്യത്തെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിക്കുകയും അതിൽ 18 എണ്ണം പ്രവർത്തനമാരംഭിച്ചുവെന്നും മേനിപറയുന്ന സർക്കാർ കേരള സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് കൽപിക്കുന്ന വിലയെന്താണെന്ന് നോക്കൂ.
ഒന്നും തന്നില്ലെങ്കിലും പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും കേരള ജനത പ്രധാനമന്ത്രിയുടെ സന്ദർശനം ഓർത്തുവെക്കും: അദ്ദേഹവും പാർട്ടിയും ഇന്നാട്ടിലെ ജനങ്ങളോട് പുലർത്തുന്ന നിലപാടെന്തായിരിക്കുമെന്ന് പകൽവെളിച്ചത്തിൽ വ്യക്തമാക്കിത്തന്നത് നമ്മളൊട്ട് മറക്കുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

